തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന ക്ലാസ്സിക് പോരാട്ടം ഉപേക്ഷിക്കേണ്ടി വന്നതില്‍ ഖേദം രേഖപ്പെടുത്തി ഫിഫ. ലോകകപ്പ് യോഗ്യതയ്ക്കുള്ള ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരമാണ് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മാറ്റി വെച്ചത്. മത്സരം പുനക്രമീകരിച്ച് വീണ്ടും നടത്തുമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
കോപ്പാ അമേരിക്ക ഫൈനലിന് ശേഷം ആദ്യമായി അര്‍ജന്റീനയും ബ്രസീലും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം ബ്രസീലിലെ സാവോപോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ ആയിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ തുടങ്ങാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രസീലിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കളത്തിലേക്ക് എത്തി അര്‍ജന്റീനയുടെ നാലു കളിക്കാര്‍ കളിക്കരുതെന്ന് അറിയിക്കുകയായിരുന്നു.
ബ്രസീലിലെ നിയമം അനുസരിച്ച് യുകെയില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണം എന്നാണ്. അര്‍ജന്റീന ദേശീയ ടീമില്‍ നാലു കളിക്കാര്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന ക്ലബുകളില്‍ നിന്നുള്ളവര്‍ ആയതിനാല്‍ ഇവര്‍ക്ക് കളിക്കാനാകില്ല എന്നായിരുന്നു ബ്രസീലിയന്‍ ആരോഗ്യ വിഭാഗത്തിന്റെ നിലപാട്. ആസ്റ്റണ്‍വില്ല ക്ലബ്ബിന്റെ അര്‍ജന്റീന താരങ്ങളായ എമിലിയാനോ ബൂണ്ടിയ, എമിലിയാനോ മാര്‍ട്ടീനസ് എന്നിവരും ടോട്ടനത്തിന്റെ ജിയോവാന്നി ലോ സെല്‍സോയും ക്രിസ്ത്യന്‍ റൊമേറോയ്ക്കും എതിരേയാണ് ബ്രസീലിയന്‍ ആരോഗ്യ വിഭാഗം വടിയെടുത്തത്.
ഈ കളിക്കാര്‍ തെറ്റായ വിവരം നല്‍കിയെന്നാണ് ബ്രസീലിന്റെ ആക്ഷേപം. അതേസമയം ഞായറാഴ്ച നടക്കാനിരുന്ന മത്സരത്തിനായി ഇരു ടീമുകളും ശനിയാഴ്ച പരിശീലനത്തിനും ഇറങ്ങിയിരുന്നു. ഇരു ടീമുകളും പിച്ചില്‍ എത്തിയ ശേഷമായിരുന്നു പ്രശ്‌നം. മണിക്കൂറുകളോളം കളി നടക്കാതെ വന്നതോടെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മെസ്സിയും നെയ്മറും അടക്കമുള്ള താരങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
ദശലക്ഷക്കണക്കിന് ആരാധകരായിരുന്നു മത്സരത്തിനായി കാത്തിരുന്നത്. കോപ്പാ അമേരിക്ക ഫൈനലില്‍ ഏറ്റുമുട്ടിയതിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് ഏറെ ആകാംഷ ഉണര്‍ത്തിയിരുന്നു. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കപ്പുയര്‍ത്തിയിരുന്നു.