മാവേലിക്കര: കത്തുമായി വീട്ടുമുറ്റത്തേക്ക് എത്തുന്ന പോസ്റ്റുമാനെ കാത്തിരുന്ന കാലം അന്യമായെങ്കിലും ഇന്നും പഴയ ഓര്‍മകള്‍ നിധി പോലെ സൂക്ഷിക്കുന്ന ഏറെ പേരുണ്ട്. പോസ്റ്റുമാന്റെ ജോലി മൊബൈല്‍ ഫോണുകളും ഇ-മെയിലുകളും ഏറ്റെടുത്തെങ്കിലും പോസ്റ്റ് കാര്‍ഡിലും ഇന്‍ലാന്‍ഡിലുമെല്ലാം വിവരങ്ങള്‍ കൈമാറിയിരുന്ന പോയ കാലത്തെ ഓര്‍മ്മിക്കുകയാണ് ദേശീയ തപാല്‍ ദിനത്തില്‍.
യുവത്വം തുടിക്കുന്ന കാലത്ത് വിലാസിനി(എം.കെ.മേനോന്‍)യുടെ അവകാശികള്‍ എന്ന നോവല്‍ വായിച്ച് അതിന്റെ ആവേശത്തില്‍ നോവലിസ്റ്റിന്റെ വീട്ടില്‍ പോവുകയും പിന്നീട് അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയതിന്റെ ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് റിട്ട.തഹസില്‍ദാരും നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ പത്തിയൂര്‍ വേദിയില്‍ വീട്ടില്‍ പത്തിയൂര്‍ ശ്രീകുമാര്‍.
തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് 1985 ല്‍ ഇടുക്കി ജില്ലാ പോലീസ് ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായാണ്. ഈ സമയത്താണ് അവകാശികള്‍ വായിക്കുന്നത്. കൂടെ താമസിച്ചിരുന്ന മാത്യു മറ്റക്കരയാണ് അദ്ദേഹത്തിന്റെ നാടായ കോട്ടയത്തു നിന്നും നോവല്‍ എത്തിച്ചു നല്‍കിയത്. നോവല്‍ വായിച്ച ആവേശത്തില്‍ നോവലിസ്റ്റിന് കത്തെഴുതി നേരില്‍ കാണാനുള്ള അനുവാദം തേടി. തൃശൂരില്‍ പോയി എഴുത്തുകാരനെ കണ്ടു. പിന്നീട് ഏറെക്കാലം അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തി.
ഒരു ഗവേഷണ പ്രബന്ധത്തിനായി വിവരങ്ങള്‍ ശേഖരിക്കാന്‍ കേരള സാഹിത്യ അക്കാഡമിയിലെ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തിലെത്തി. ഇവിടെ പ്രശസ്തരുടെ കൈപ്പട സൂക്ഷിക്കുന്നയിടത്ത് വിലാസിനിയുടെ കൈപ്പട ഇല്ലെന്നറിഞ്ഞ് പത്തിയൂര്‍ ശ്രീകുമാര്‍ തനിക്ക് വിലാസിനി അയച്ച കത്തില്‍ ഒരെണ്ണം നല്‍കി. അതിനായി അക്കാഡമി സാക്ഷ്യപത്രം നല്‍കുകയും ചെയ്തു. ഒരാള്‍ കത്തയച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ അതിന് മറുപടി എഴുതി പോസ്റ്റ് ചെയ്യുന്നത് വിലാസിനിയുടെ ശീലമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ എഴുത്തിലും വായനയിലും വളരെയേറെ താല്‍പര്യമുണ്ടായിരുന്ന ശ്രീകുമാറുമായുള്ള കത്തിടപാടുകളില്‍ സാഹിത്യവും വിമര്‍ശനങ്ങളും എല്ലാം നിറഞ്ഞുനിന്നു. ഇന്നും ഒരു നിധി പോലെ ഈ കത്തുകള്‍ സൂക്ഷിക്കുകയാണ് അദ്ദേഹം.
No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!