Sunday, May 02, 2021 Last Updated 3 Min 58 Sec ago English Edition
Todays E paper
ഗാനദര്‍പ്പണം / ടി.പി. ശാസ്തമംഗലം
Tuesday 02 Jun 2020 05.30 PM

അധഃപതിച്ച സൃഷ്ടി

''രക്തം വെള്ളമാക്കി ഗാനം സൃഷ്ടിച്ചവരെ നാം അറിയാതെ നമിച്ചുപോകുന്നത് ഇത്തരം പ്രഛന്ന വേഷക്കാരെ അനുദിനം കാണുമ്പോഴാണ്. എന്തൊരു പാതകമാണ് ഇക്കൂട്ടര്‍ നമ്മുടെ മാതൃഭാഷയോടും ലളിതസംഗീതത്തോടും കാട്ടുന്നത്!''
trance malayalam movie

ചലച്ചിത്രഗാനത്തെ കലാസൃഷ്ടിയായി അംഗീകരിക്കാന്‍ സാഹിത്യത്തിലെയും മറ്റും ഉന്നതശ്രേണിയില്‍ വര്‍ത്തിച്ചിരുന്നവര്‍ വിമുഖത കാണിച്ചിരുന്ന കാലത്തുപോലും അക്കൂട്ടത്തില്‍ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. മുമ്പിറങ്ങിയ ചലച്ചിത്ര ഗാനങ്ങളുടെ മഹത്ത്വം ഒന്നുകൊണ്ടുമാത്രമാണ് അവരതിന് തയാറായത്. ഇന്നോ? അങ്ങനെയുള്ള ആരെങ്കിലും ചലച്ചിത്ര ഗാനത്തിലേക്ക് ശ്രദ്ധ പായിക്കുന്നുണ്ടോ? ഇല്ലേയില്ല. എന്തുകൊണ്ട്? ഗാനം എന്ന പേരിനുപോലും അര്‍ഹതയില്ലാത്ത വിധം ആ സൃഷ്ടി അത്രയ്ക്ക് അധഃപതിച്ചതു തന്നെ
യാണ് കാരണം.

ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എങ്കില്‍ 'ട്രാന്‍സ്' എന്ന ചിത്രത്തിലെ ഈ ഗാനമൊന്ന് ശ്രദ്ധിക്കുക. രചന: വിനായക് ശശികുമാര്‍; സംഗീതം: ജാക്‌സണ്‍ വിജയന്‍; ആലാപനം: പ്രദീപ്കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, ജാക്‌സണ്‍ വിജയന്‍, വരുണ്‍ സുനില്‍.

''നൂലുപോയ നൂറുപട്ടങ്ങള്‍ പാറിയോടും
വാനമായി മാറി ഞാനിതാ തേങ്ങുന്നുണ്ടേ
കൈത്താങ്ങില്ല വാനില്‍ ഏകനായി
താനേ തീര്‍ത്ഥകോമരം കോപം കെട്ടിയാടി
എന്നില്‍നിന്ന് തേഞ്ഞുമാഞ്ഞുപോയ് നാണം പോലും
കലവറപ്പാത പകുതി ദൂരത്തു തീര്‍ന്നേ
ഞാനെന്‍ വാനം
വിധികളിലൊന്നൊന്നായ് ഒരു ദിവസംവന്നേ''

ഏതുജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇട്ടിരിക്കുന്ന ഉടുപ്പുടയാതെയും ഒരു തുള്ളി വിയര്‍പ്പുപോലും ചിന്താതെയും ആലോചന കൊണ്ട് മനസ്സിനെ തെല്ലും ശല്യം ചെയ്യാതെയും അനായാസമായി ചെയ്യാവുന്ന പണി ഗാനസൃഷ്ടി മാത്രമാണ്. നല്ല പ്രതിഫലം കിട്ടുകയും ചെയ്യും.
ഭാഗ്യക്കുറിയുടെ നറുക്കുവീഴുന്ന അതേ പ്രതീതി. ചക്കാത്തിന് കാശൊപ്പിക്കാന്‍ ഇവര്‍ക്കാര്‍ക്കും ഒരു മടിയുമില്ല എന്നുസാരം.

ആദ്യത്തെ ഈരടിയിലെ ആശയം തന്നെ വികലമാണ്. നൂലുപോയ പട്ടമായി താന്‍ തേങ്ങുന്നുണ്ടേ എന്നല്ല അത്തരം നൂറുപട്ടങ്ങള്‍ പാറിയോടുന്ന വാനമായി താന്‍ മാറി എന്നാണ് രചയിതാവ് പറയുന്നത്. വാനില്‍ കൈത്താങ്ങില്ലെന്നും ഏകനായി സഞ്ചരിക്കേണ്ടി വരുന്നെന്നും അയാള്‍ സ്വയം വിലപിക്കുന്നു. അതെല്ലാം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അപ്പോള്‍ അങ്ങനെ വിലപിക്കുന്നതിന്റെ പ്രസക്തിപോലും ചോദ്യം ചെയ്യേണ്ടതായി വരും.തന്നില്‍നിന്ന് നാണം പോലും തേഞ്ഞുമാഞ്ഞുപോയി എന്ന പ്രസ്താവംആത്മനിഷ്ഠമാണ് എന്നുകരുതാം.

അങ്ങനെയല്ലായിരുന്നുവെങ്കില്‍ രചയിതാവ് ഇത്തരം പൊള്ളയായ വരികള്‍ കൊണ്ട് ഗാനം ചമയ്ക്കുമായിരുന്നോ? കേട്ടാല്‍ വിരക്തി തോന്നുന്ന ഈണം, അതിനൊപ്പിച്ച് അനര്‍ത്ഥം വിളമ്പുന്ന ഏതാനും വരികള്‍, തോന്നിയതുപോലെയുള്ള ആലാപനം, മടുപ്പിക്കുന്ന ചിത്രീകരണം എന്ന് ഒറ്റവാക്യത്തില്‍ ഈ ഗാനത്തെ വിലയിരുത്താം.

trance malayalam movie

പ്രതിഭയുള്ളവരും പ്രഗല്ഭരും അരങ്ങുവാണിടത്ത് ഇന്ന് അവയുടെ അംശം പോലുമില്ലാത്തവര്‍ വിരാജിക്കുന്നു. അപ്പോള്‍ ഇത്രയൊക്കെ നാം പ്രതീക്ഷിച്ചാല്‍ മതി.

രക്തം വെള്ളമാക്കി ഗാനം സൃഷ്ടിച്ചവരെ നാം അറിയാതെ നമിച്ചുപോകുന്നത് ഇത്തരം പ്രഛന്ന വേഷക്കാരെ അനുദിനം കാണുമ്പോഴാണ്. എന്തൊരു പാതകമാണ് ഇക്കൂട്ടര്‍ നമ്മുടെ മാതൃഭാഷയോടും ലളിതസംഗീതത്തോടും കാട്ടുന്നത്!
ഈശ്വരോ രക്ഷതു എന്നല്ലാതെ എന്തുപറയാന്‍?

ഗാനദര്‍പ്പണം / ടി.പി. ശാസ്തമംഗലം

Ads by Google
Ads by Google
Loading...
TRENDING NOW