കൊച്ചി: പുതിയ കാലത്തിന് അനുസരിച്ച് പാര്‍ട്ടിയെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും എ.കെ.ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി. എ.കെ.ആൻറണിയുടെ മകൻ കോൺഗ്രസിൽ അരങ്ങേറ്റം കുറിച്ചത് കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ രംഗപ്രവേശം കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ആധുനിക ലോകത്തെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ചു പാര്‍ട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനില്‍ ആന്റണി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെൽ തലവനായി അനിൽ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കള്‍ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്.
രണ്ടാഴ്ച മുമ്പാണ് അനിൽ ആൻറണിയെ കെപിസിസി ഐടി വിഭാഗം കൺവീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യുവാക്കളിൽനിന്നടക്കം വൻ പ്രതിഷേധമുയരുകയും ചെയ്തു. ആദ്യ പാർട്ടി പരിപാടിയില്‍ തന്നെ വലിയ നേതാക്കള്‍ക്കൊപ്പം വേദിയിൽ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോഴാണ് അനിലിന് വേദിയിൽ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു. മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാൻ ആന്റണി പ്രതികരിച്ചിട്ടില്ല.