'ഈ പുഴയും കടന്ന്' സിനിമ മുതല്‍ 'ആമി' വരെ ഒപ്പമുണ്ടായിരുന്ന കുഞ്ഞുമുഹമ്മദിക്കയെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. ഏറെ സ്നേഹിച്ചിരുന്ന കുഞ്ഞിക്കയുടെ വിയോഗത്തിലുള്ള വേദന ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജു പങ്കുവെച്ചത്.
'ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. 'ഈ പുഴയും കടന്നി' ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ 'ആമി' യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....’ മഞ്ജു കുറിച്ചു.
സത്യന് അന്തിക്കാട്-ഫഹദ് ചിത്രം 'ഞാന്‍ പ്രകാശന്റെ' സെറ്റില്‍ വെച്ച് കുഞ്ഞിക്ക കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരിച്ചു.