ഇതൊരു യാത്രയാണ്. ഒറ്റപ്പാലത്തിന്റെ ഇടവഴികളിലൂടെ ലാല്‍ ജോസ് എന്ന വ്യക്‌തിയുടെ ജീവിതത്തിലേക്ക് ഒരു യാത്ര. ഈ യാത്രയില്‍ കളിയുണ്ട്,ചിരിയുണ്ട്, തമാശകളുണ്ട്. അതിനുമപ്പുറം അനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചകളും ധാരാളം. ലാല്‍ജോസെന്ന വ്യക്‌തിക്ക് ആമുഖം ആവശ്യമുണ്ടോ? സുപരിചിതമായ നാമത്തിലേക്കുള്ള യാത്ര ലാല്‍ ജോസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എല്ലാം ഒരു നിമിത്തമെന്ന് വിശ്വസിക്കാന്‍ ഇഷ്‌ടപ്പെടുന്ന വ്യക്‌തി. ആ നിമിത്തങ്ങളിലേക്ക് ലാല്‍ ജോസ് നടന്നു തുടങ്ങി. ഒറ്റപ്പാലത്തിന്റെ പരിചിതമായ നാട്ടു വഴികളിലൂടെ...
നടന്നു തുടങ്ങാം
തൃശൂര്‍ വലപ്പാട് ഗ്രാമത്തിലെ ജോസ് മാഷ് ഒറ്റപ്പാലം എല്‍.എസ്.എം കോണ്‍വെന്റ് സ്‌കൂളിലെ ടീച്ചറായിരുന്ന ലില്ലി ടീച്ചറെ കല്യാണം കഴിച്ച് ഒറ്റപ്പാലത്തേക്ക് കുടിയേറി. അമ്മയുടെ ആദ്യപ്രസവം അച്‌ഛന്റെ നാട്ടിലായിരുന്നു. ഞാനായിരുന്നു മൂത്ത സന്താനം. വലപ്പാട് ഗവ. ആശുപത്രിയില്‍ ഞാന്‍ ജനിച്ച സമയത്ത് ഡോക്‌ടര്‍ വാച്ചിലേക്കൊന്നു നോക്കിയത്രേ. ലാല്‍ ബഹദൂര്‍ ശാസ്‌ത്രി മരിച്ച ദിവസം, അദ്ദേഹത്തിന്റെ മരണ സമയത്തായിരുന്നു എന്റെ ജനനം. കടുത്ത ശാസ്‌ത്രി ആരാധകനായിരുന്ന ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ എനിക്ക് ലാല്‍ എന്ന പേരു സമ്മാനിച്ചു. അങ്ങനെ ക്രിസ്‌ത്യാനികള്‍ക്കിടയിലെ അപൂര്‍വ്വം ലാല്‍മാരില്‍ ഒരാളായി ഞാനും വളര്‍ന്നു. എല്‍.എസ്.എം കോണ്‍വെന്റ് സ്‌കൂളില്‍ തന്നെയായിരുന്നു നാലാം ക്ലാസ് വരെ എന്റെ വിദ്യാഭ്യാസം. തുടര്‍ന്ന് എന്‍.എസ്.എസ് സ്‌കൂളിലും. ചിട്ടയായ ജീവിതത്തില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ ഞാന്‍ ചെറുപ്പത്തിന്റെ അവകാശങ്ങളെപ്പറ്റി ബോധവാനായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടുകാരുടെ കടുത്ത നിയന്ത്രണത്തില്‍ ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാത്തതായി എന്റെ സ്‌കൂള്‍ ജീവിതം അവസാനിച്ചു.
ക്രിസ്‌തുമസ് ഓര്‍മ്മ
കുടിയേറ്റക്കാര്‍ നിറഞ്ഞ എല്‍.എസ്.എം സ്‌കൂളിനോടു ചേര്‍ന്ന ചാപ്പലില്‍ ഞായറാഴ്‌ച നിറയെ ആള്‍ക്കാരായിരിക്കും. അന്യദേശക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന ഞായറാഴ്‌ച കുര്‍ബാന. എന്നാല്‍ ക്രിസ്‌തുമസ് അടുക്കുമ്പോള്‍ സ്‌ഥിതി നേരെ വിപരീതമാകും. കുടിയേറ്റക്കാര്‍ സ്വന്തം നാട്ടിലേക്ക് ക്രിസ്‌തുമസ് ആഘോഷത്തിനായി മടങ്ങും. പിന്നെ ക്രിസ്‌തുമസ് കുര്‍ബാനയ്‌ക്ക് ഞങ്ങള്‍ ഒറ്റപ്പാലത്തെ മൂന്നു ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ മാത്രം. കോടതിയില്‍ ജോലിയുള്ള കുര്യാക്കോസു ചേട്ടനും കുടുംബവും, ജോയി റോള്‍ഡ് ഗോള്‍ഡ് സ്‌ഥാപനം നടത്തിയിരുന്ന ജോയിച്ചേട്ടനും കുടുംബവും പിന്നെ എന്റെ കുടുംബവും. ഒറ്റപ്പാലത്തെ ആകെ മൊത്തം ക്രിസ്‌ത്യാനികള്‍ ഞങ്ങള്‍ മാത്രമായിരുന്നു. മൂന്നു കുടുംബക്കാര്‍ കൂട്ടിയാല്‍ എവിടെയാകാനാണ്. പിന്നെ എന്തോന്ന് ക്രിസ്‌മസ് ആഘോഷം!അന്നേ ചൈനാക്കാര്‍ നമ്മുടെ വിപണി കീഴടക്കിയിരുന്നു. അപ്പച്ചന്‍ വാങ്ങിക്കൊണ്ടു വരുന്ന ചൈനാപേപ്പറിലായിരുന്നു നക്ഷത്ര നിര്‍മ്മാണം. ഈറ കൊണ്ടുണ്ടാക്കുന്ന നക്ഷത്രത്തിന്റെ നടുക്ക് ഒരു മെഴുകുതിരിയും കത്തി
2000
്ചു വയ്‌ക്കും. ആഘോഷങ്ങള്‍ അവിടെ കഴിയും.
വലപ്പാട്
അവധിക്കാലത്ത് അച്‌ഛന്റെ ഗ്രാമമായ വലപ്പാട്ടേക്ക് പോകാന്‍ വല്ലാത്ത കൊതിയായിരുന്നു. ധാരാളം സുഹൃത്തുക്കളെന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരിക്കും. അവിടെ അപ്പൂപ്പന് നിറയെ തെങ്ങുംതോപ്പാണ്. 50 തെങ്ങിന് വെള്ളമൊഴിച്ചു കൊടുത്താ ല്‍ 50 പൈസ തരും. ആ പൈസയും മേടിച്ച് കൂട്ടുകാരോടൊത്ത് വലപ്പാട് കൈലാസ് തിയേറ്ററിലേക്ക് ഒരോട്ടമാണ്. തറടിക്കറ്റ് സ്വന്തമാക്കി സിനിമ കാണാന്‍. എന്റെ യാത്രയിലെ ആദ്യ സിനിമാബന്ധമെന്ന് അതിനെ വിശേഷിപ്പിക്കാം. എങ്കിലും പത്താം ക്ലാസ് വരെയുള്ള 15 വര്‍ഷത്തെ ജീവിതത്തി ല്‍ ഞാന്‍ കണ്ട സിനിമകളുടെ എണ്ണം വെറും അഞ്ചാണ്. പിന്നീട് സിനിമയിലെത്തുമെന്ന് ദൈവത്തിന് നിശ്‌ചയമുള്ളതു കൊണ്ടാകാം കണ്ട സിനിമകളുടെ പേരുകള്‍ മനസ്സില്‍ കുറിച്ചിടാന്‍ അദ്ദേഹം ശ്രമിച്ചത്. ഷോലെ, കൊട്ടാരം വില്‍ക്കാനുണ്ട്, എന്റര്‍ ദ ഡ്രാഗണ്‍, ഗാന്ധി, ജീസസ്.
പൂര്‍ണ്ണസ്വരാജ്
വീടിന് അഞ്ചു കിലോമീറ്റര്‍ ദൂരയുള്ള പാലപ്പുറം എന്‍. എസ്.എസ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെ ഞാനെന്റെ ജീവിതത്തിന് പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ചു. 15 വര്‍ഷം നേടിയെടുക്കാതെ പോയതെല്ലാം രണ്ടു വര്‍ഷം കൊണ്ട് നേടിയെടുക്കാനായി എന്റെ ശ്രമം. എങ്കിലും ചില കാര്യങ്ങളില്‍ ഞാന്‍ പരാജയമായിരുന്നു. പൊക്കം കുറഞ്ഞവനെന്ന അപകര്‍ഷബോധത്തി ല്‍ നീറി ജീവിച്ച എന്റെ ചിന്തകളെ ശരിവയ്‌ക്കുന്നതായിരുന്നു സഹപാഠികളായ പെണ്‍കുട്ടികളുടെ സമീപനം. നീളം കുറഞ്ഞവരില്‍ മൂന്നാം സ്‌ഥാനക്കാരനായ എന്നെ ഒരൊറ്റ അവളുമാര്‍ പോലും മൈന്‍ഡ് ചെയ്‌തില്ല. എന്നെപ്പോലുള്ള സമാനമനസ്‌കരെയും കൂട്ടി പല കോപ്രായങ്ങളും ഞാന്‍ കാട്ടി. നാടകം, രാഷ്‌ട്രീയം അങ്ങനെ പഠിച്ച പണി പതിനെട്ടും... എവിടെ, ഒരു രക്ഷയുമില്ല. അവളുമാരെല്ലാം സുന്ദരന്മാരുടെ പിറകെയായിരുന്നു. രണ്ടു വര്‍ഷം അങ്ങനങ്ങു പോയി. എന്നെ എന്‍ജിനീയറാക്കാനായിരുന്നു അപ്പച്ചന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് ആ ആഗ്രഹം അപ്പച്ചന്‍ ഉപേക്ഷിച്ചു. കാരണം എഞ്ചിനീയറിംഗിനു ചേരണമെങ്കില്‍ പ്രീഡിഗ്രി ജയിക്കണമല്ലോ. പിന്നീടുള്ള തെറിവിളികള്‍ എന്നെ ഒരു ഉദ്യോഗസ്‌ഥനാക്കി. ഞാന്‍ കേരളകൗമുദിയിലൂടെ ഒറ്റപ്പാലത്തിന്റെ ഹൃദയമായി. റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, പത്രം ഏജന്റ്, പത്രവിതരണക്കാരന്‍.... ഞാനറിയാതെ ഞാനൊരു ബാലചന്ദ്രമേനോനായി. അതിനിടെ പ്രീഡിഗ്രി ഞാന്‍ സ്വന്തമാക്കി, ബി.എ എക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിയായി. അവിടെ വച്ച് ഞാന്‍ നാടകക്കളരിയില്‍ സജീവമായി. ഭടന്‍, വിദൂഷകന്‍, കോമാളി... പറ്റുന്നതും പറ്റാത്തതുമായ എല്ലാ കൊച്ചു കൊച്ചു വേഷങ്ങളും ഞാന്‍ തന്നെ ചെയ്‌തു. ലക്ഷ്യം ഒന്നു മാത്രം. ഏതെങ്കിലും അവളുമാരെക്കൊണ്ട് ഒന്ന് നോക്കിക്കുക. അവളുമാര്‍ക്കൊന്നും അതിനുള്ള യോഗമുണ്ടായില്ല, അത്രേം പറഞ്ഞാല്‍ മതി.
കഥ മാറുന്നു
ഇതിനിടയില്‍ അടുത്ത സുഹൃത്തായ ദിനേശന്‍ പിന്നണിഗാന മോഹവുമായി മദ്രാസിലേക്ക് കുടിയേറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക