Last Updated 1 min 11 sec ago
20
Monday
May 2013

ധര്‍മരാജന്‍ ഒളിവില്‍, രണ്ടുപേര്‍ ജീവനൊടുക്കി; ബാക്കിയുള്ളവര്‍ സ്വസ്‌ഥം

mangalam malayalam online newspaper

സുപ്രീം കോടതി വിധിയോടെ സൂര്യനെല്ലി പീഡനക്കേസ്‌ ഒരിക്കല്‍ കൂടി സജീവമാകുന്നു. െഹെക്കോടതി വെറുതേ വിട്ടവരില്‍ പലരും കേസ്‌ മറന്ന്‌ സ്വസ്‌ഥജീവിതം നയിക്കുമ്പോഴാണ്‌ ഇരുട്ടടിപോലെ സുപ്രീം കോടതി വിധിവന്നിരിക്കുന്നത്‌. കേസില്‍ െഹെക്കോടതി ശിക്ഷിക്കപ്പെട്ടു പിന്നീടു ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ധര്‍മരാജനെക്കുറിച്ച്‌ ഇപ്പോള്‍ ആര്‍ക്കുമൊരറിവുമില്ല. രണ്ടു പ്രതികള്‍ വിചാരണവേളയില്‍ ജീവനൊടുക്കി. പെണ്‍കുട്ടിയെ പ്രേമം നടിച്ചു പീഡനത്തിലേക്കു വഴിതുറന്ന ബസ്‌ കണ്ടക്‌ടര്‍ രാജു ഇപ്പോഴും കണ്ടക്‌ടര്‍ പണി തുടരുന്നു. നാണക്കേടുമൂലം ചിലര്‍ നാടുവിട്ടു. മറ്റു ചിലര്‍ വിദേശത്തേക്കു കടന്നു. 35 പ്രതികളുടെ ശിക്ഷയാണ്‌ െഹെക്കോടതി റദ്ദാക്കിയിരുന്നത്‌.
പൊന്‍കുന്നം ചിറക്കടവ്‌ സ്വദേശിയായ ധര്‍മരാജന്‍ കേസില്‍ മുഖ്യസാക്ഷി കൂടിയായിരുന്നു. വിചാരണ കാലയളവില്‍ മുങ്ങി. അജ്‌ഞാതവാസത്തിനിടെ പലതവണ നാട്ടില്‍ വന്നു മടങ്ങി. പക്ഷേ, പോലീസിനു പിടികൊടുത്തിരുന്നില്ല. ഒടുവില്‍ കേസിലെ മറ്റു പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്‌ വന്ന്‌ എട്ടു മാസങ്ങള്‍ക്കുശേഷം കര്‍ണാടകയിലെ ഒരു പാറമടയില്‍നിന്നു ധര്‍മരാജനെ പോലീസ്‌ പിടികൂടി. വേഷം മാറി, ഒളിവു ജീവിതം നയിച്ചുവരുന്നതിനിടെയായിരുന്നു അറസ്‌റ്റ്‌. തുടര്‍ന്ന്‌, പ്രത്യേക വിചാരണ നടത്തി ധര്‍മരാജനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ്‌ ഇയാളുടെ മേല്‍ ചുമത്തിയിരുന്നത്‌.
ഇതിനിടെ, മറ്റു പ്രതികളുടെ ശിക്ഷ െഹെക്കോടതി റദ്ദാക്കിയപ്പോള്‍ ധര്‍മരാജന്റെ ജീവപര്യന്തം തടവ്‌ അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. ഇതേത്തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും ഒളിവില്‍ പോയി. ഇപ്പോള്‍ എവിടെയാണെന്ന്‌ അജ്‌ഞാതമായി അവശേഷിക്കുന്നു.
പോലീസുകാരനായിരുന്ന ശ്രീകുമാര്‍, കേസിലെ നാലാം പ്രതിയായിരുന്ന പനച്ചിക്കാട്‌ സ്വദേശി എം.ജെ. റെജി എന്നിവര്‍ ജീവനൊടുക്കി. കേസില്‍ കോട്ടയത്തെ പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നതിന്‌ 18 ദിവസം മുമ്പാണു റെജി ജീവനൊടുക്കിയത്‌.
രണ്ടാം പ്രതി ഉഷയും മുപ്പത്തെട്ടാം പ്രതി മേരിയും എവിടെയുണ്ടെന്ന്‌ ആര്‍ക്കുമറിയില്ല. കോട്ടയത്തെ പ്രത്യേക കോടതി ശിക്ഷിച്ച രാജേന്ദ്രന്‍ നായര്‍, ജോഷി എന്നിവര്‍ ഗള്‍ഫിലാണ്‌. ജോസ്‌ ചെറിയാന്‍ ന്യൂസിലാന്‍ഡിലാണത്രേ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജേക്കബ്‌ സ്‌റ്റീഫന്‍ ഇപ്പോഴും പൊതുപ്രവര്‍ത്തനത്തില്‍ സജീവം. കോട്ടയം ഭൂപണയ ബാങ്കിന്റെ പ്രസിഡന്റാണ്‌ ജേക്കബ്‌ സ്‌റ്റീഫന്‍.
പീഡനപരമ്പര നടക്കുമ്പോള്‍ ആലുവ- സൂര്യനെല്ലി റൂട്ടിലോടുന്ന കമ്പാനിയന്‍ ബസില്‍ കണ്ടക്‌ടറായിരുന്നു രാജു. ഇയാള്‍ വിളിച്ചപ്പോഴാണ്‌ പെണ്‍കുട്ടി വീടുവിട്ടത്‌. 1996 ജനുവരി 16ന്‌ രാജുവിനൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി സൂര്യനെല്ലിയിലെ വീട്ടില്‍ നിന്നിറങ്ങുന്നതോടെയാണു വിവാദമായ കേസിന്റെ തുടക്കം. പിന്നീടാണ്‌ പെണ്‍കുട്ടി ധര്‍മരാജന്റെ െകെയിലെത്തിപ്പെട്ടത്‌.
കോട്ടയം പ്രത്യേക കോടതി രാജുവിനെ ശിക്ഷിച്ചെങ്കിലും െഹെക്കോടതി വെറുതേ വിട്ടു. കേസില്‍ അകപ്പെട്ട്‌ ഏതാനും നാള്‍ ഇയാള്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പിന്നിട്‌ അടിമാലി-പണിക്കന്‍കുടി റൂട്ടില്‍ ജി.ബി.ടി ബസില്‍ കണ്ടക്‌ടറായി. ഇപ്പോള്‍ ഇതേ റൂട്ടില്‍ മറ്റൊരു ബസിലാണ്‌ ജോലി. സംഭവസമയത്ത്‌ അവിവാഹിതനായിരുന്ന രാജു പിന്നീട്‌ തൊടുപുഴ സ്വദേശിനിയെ വിവാഹം ചെയ്‌തു. പഴയ താമസ സ്‌ഥലം വിട്ട്‌ കമ്പിളികണ്ടം -മുക്കുടം റോഡില്‍ പുതിയ വീട്‌ നിര്‍മിച്ച്‌ സ്വസ്‌ഥമായി കഴിയുകയാണിപ്പോള്‍.
മറ്റൊരു പ്രതി കുമളി സ്വദേശി ചെങ്ങളം ജോഷി മാത്യൂ പിന്നീട്‌ വിവാഹിതനായി. ഇയാള്‍ കുമളിയിലെ സ്വന്തം സ്‌ഥലത്തു കൃഷിപ്പണിയുമായി കഴിയുന്നു. കുമളിയില്‍ ജോഷിക്ക്‌ സ്‌ഥലവും വീടുമുണ്ടായിരുന്നു. ഇവിടെയെത്തിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്‌. ജില്ലാ കോടതി ശിക്ഷിച്ചെങ്കിലും െഹെക്കോടതി വെറുതേ വിട്ടിരുന്നു.
കേസില്‍ മൂവാറ്റുപുഴക്കാരായ ആറുപേര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞില്ല. മറ്റു പ്രതികളായ അരയന്‍ യൂസഫ്‌, അഷറഫ്‌, അജി, അനില്‍, ജിമ്മി എന്നിവര്‍ മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി സ്വസ്‌ഥമായി കഴിയുന്നു. ചിലര്‍ വാഹനബ്രോക്കര്‍മാരാണ്‌. മറ്റു ചിലര്‍ക്കു റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസും. കോട്ടയം പ്രത്യേക കോടതി അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ തടവിന്‌ ഇവരെ ശിക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top