സ്‌ക്കൂള്‍ കായിക മേളയില്‍ താരങ്ങള്‍ വയസില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കുന്നതുമുതല്‍ ബലാല്‍സംഗ കേസുകളിലെ പ്രതികളുടെ പ്രായം നിര്‍ണയിക്കാന്‍ വരെ ഇപ്പോള്‍ ശാസ്ത്രീയ പരിശോധന വ്യാപകമായിരിക്കുകയാണ്. അസ്ഥികള്‍ക്ക് കടുപ്പം വര്‍ദ്ധിക്കുന്നതനുസരിച്ചാണ് ഒരാള്‍ പ്രായപൂര്‍ത്തിയായോ എന്ന കാര്യം തിട്ടപ്പെടുത്തുന്നത്. തോളെല്ല്, കൈ-കാല്‍ മുട്ടുകള്‍, അരക്കെട്ട് എന്നീ ഭാഗങ്ങളുടെ എക്‌സറേയെടുത്ത് പ്രായം നിര്‍ണയിക്കാം. പ്രായപൂര്‍ത്തിയായ ഒരാളില്‍ 206 അസ്ഥികളുണ്ടാകും. ചെറിയ പ്രായത്തില്‍ അസ്ഥികളുടെ എണ്ണം കൂടുതലായിരിക്കും. പിന്നീട് പല അസ്ഥികളും കൂടി ചേര്‍ന്നാണ് അസ്ഥികള്‍ പൂര്‍ണരൂപം പ്രാപിക്കുന്നത്.
തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ കസബ് കോടതിയില്‍ ചുണ്ടിക്കാട്ടിയപ്പോള്‍ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. നെഞ്ചിന്റെ മേല്‍ഭാഗത്തുളള ക്ലാവിക്കിള്‍ അസ്ഥി പൂര്‍ണ വളര്‍ച്ചയെത്തിയോയെന്ന് പരിശോധിച്ചാണ് പ്രായം ഉറപ്പ് വരുത്തിയത്. ഈ അസ്ഥികളുടെ മധ്യഭാഗം 22-24 വയസിനുളളിലാണ് പൂര്‍ണ രൂപത്തില്‍ എത്തുന്നത്. ഈ പരിശോധനയിലൂടെ കസബിന് 22 വയസ് കഴിഞ്ഞ വ്യക്തിയാണെന്ന് തെളിഞ്ഞു.
മണിബന്ധത്തിലെ റേഡിയസ്, അള്‍ന എന്ന അസ്ഥികളുടെ കീഴ്ഭാഗം പൂര്‍ണ രൂപത്തില്‍ എത്തുന്നത് 16 നും 18നും വയസിനിടയിലാണെന്നും ഈ പരിശോധനയിലൂടെ പ്രായം മനസിലാക്കാമെന്നും ഇടപ്പളളി അമൃത മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഡോ. അജയ് ബാലചന്ദ്രന്‍ 'മംഗള'ത്തോട് പറഞ്ഞു. 18 വയസില്‍ ഇടുപ്പെല്ലില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ നിരീക്ഷണമാണ് മറ്റൊരു പരിശോധന. 14 വയസ് കഴിയുമ്പോള്‍ തരുണാസ്ഥിയില്‍ പ്രത്യക്ഷമാകുന്ന ഇലിയാക്ക്രസ്റ്റ് എന്ന അസ്ഥിഭാഗം ഇലിയം എന്ന അസ്ഥിയുമായി ചേരുന്നത് 18 വയസിലാണെന്നും ഇക്കാര്യം പരിശോധിച്ചാല്‍ വ്യക്തിയുടെ പ്രായപൂര്‍ത്തിയെക്കുറിച്ച് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ട് വയസാകുമ്പോഴാണ് ഒരാളുടെ അണപ്പല്ലുകള്‍ പൂര്‍ണമായി ഉയര്‍ന്ന് വരുന്നത്. കോശവിഭജനം സംഭവിക്കുമ്പോള്‍ ഒരോ ക്രോമസോമിന്റെ അറ്റത്തുളള ഡി.എന്‍.എ.ഭാഗമായ ടെലോമിറിന്റെ നീളം കുറയാറുണ്ട്. കുറയുന്ന നീളം കണക്കാക്കിയുളള പരിശോധനയും നിലവിലുണ്ട്. ജൂനിയര്‍ ക്രിക്കറ്റില്‍ മതസരിക്കുന്നവരുടെ പ്രായ നിര്‍ണയത്തിനായി ഈ പരിശോധന ബി.സി.സി.ഐ.മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.
പ്രായം നിര്‍ണയിക്കാനുളള അസ്ഥി പരിശോധനാഫലത്തേക്കാള്‍ ജനന തീയതി അടിസ്ഥാനമാക്കിയ രേഖകളെയാണ് കോടതി ആശ്രയിക്കാറുളളത്. പ്രായ നിര്‍ണയ പരിശോധന പൂര്‍ണമായി വിജയിക്കാനുളള സാധ്യത കുറവാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ സമ്മതിക്കാറുണ്ട്. ഹോര്‍മോണ്‍ കുത്തിവെച്ച ചിക്കന്‍ ഉള്‍പ്പെടെയുളള ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികള്‍ വേഗം വളര്‍ച്ച പ്രാപിക്കുകയും എല്ലുകള്‍ ച
2000
െറുപ്പത്തില്‍തന്നെ പൂര്‍ണ വളര്‍ച്ചയെത്താറുമുണ്ട്. അതേ പോലെ പോഷകാഹാരം ലഭിക്കാത്തവരില്‍ പ്രായത്തിനനുസരിച്ച് എല്ലുകള്‍ പൂര്‍ണരൂപം പ്രാപിക്കണമെന്നുമില്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രായ നിര്‍ണയത്തിയത്തിനുളള പരിശോധനയെ പൂര്‍ണമായും വിശ്വസിക്കാനും സാധിക്കില്ല. ഭൂമധ്യരേഖയ്ക്ക് അടുത്തുളളവരിലും മറ്റുസ്ഥലങ്ങളിലുള്ളവരിലും അസ്ഥികളുടെ മാറ്റത്തില്‍ വ്യത്യാസമുണ്ടാകാറുണ്ടെന്ന് അന്താരാഷ്ട്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് പ്രായത്തെ സംബന്ധിച്ച് ആധികാരിക രേഖയായി കോടതി പരിഗണിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റും പരിഗണിക്കും. ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ ആറാം പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെന്ന നിഗനമത്തില്‍ ജുവനൈല്‍ ബോര്‍ഡ് എത്തിചേര്‍ന്നത് സ്‌ക്കൂള്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക